മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Monday, April 25, 2011

ബി ബി എ 2002 -2005


നമ്മുടെ  കലാലയത്തിന്റെ  ആദ്യ  വര്‍ഷ  വിദ്യാര്‍ത്ഥിയും നമ്മുടെ  സുഹൃത്തുമായ സുധീര്‍  എഴുതിയ ഒരു വിവരണം .....

കയ്‌പും മധുരവുമേറിയ ജീവിതയാത്രയില്‍ ഓരോ വര്‍ഷവും പിന്നിടുമ്പോഴും പിന്നിട്ട വഴിദൂരത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ കൂടുകൂട്ടുകയാണ്‌. ബിരുദപഠനത്തിനായി കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്‌.എസ്‌്‌ കോളജില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിന്റെ അനുഭവങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ടുപ്പോയ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും വേരുകളാണ്‌ ഞാനവിടെ ഇപ്പോള്‍ തിരയുന്നത്‌. ജീവിത യാത്രയുടെ തിരക്കുകളില്‍ ഒരു പിന്‍വിളിക്കു കാത്തുനില്‍ക്കാന്‍ പോലും മിനക്കെടാറില്ല നാമാരും. കോന്നിയിലെ വിദ്യാദാതാവിന്റെ മടിത്തട്ടിലേക്ക്‌ വര്‍ഷത്തിലൊരു മടക്കം ഏറെ ആഗ്രഹിച്ചിരുന്നു. ജീവിതമെന്ന ആഴക്കടലില്‍ അകപ്പെട്ടതിനാലാകാം അതിനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിജയംകണ്ടില്ല. റബറിന്റേയും മാവിന്റേയും പഴുത്തിലകള്‍ വീണ മുറ്റത്തുകൂടി വെറുതെയൊരു നടത്തം ആഗ്രഹിക്കാത്തവരും ചുരുക്കമാണ്‌. കൗമാര ജീവിതം മധുരമുള്ളതാക്കിയ കോളജിനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക്‌ കുതിരശക്തിയാണ്‌. ആ ഓര്‍മകളില്‍ മറവിയുടെ ആഴങ്ങളിലൊളിച്ചുവച്ച പലതും ഉണരാറുണ്ട്‌. ഓര്‍മയുടെ ചെറുസ്‌പന്ദനത്തിനും നമ്മെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകും എന്ന സത്യത്തെയാണ്‌ അവിടെ ഞാന്‍ തിരിച്ചറിയുന്നതും. കണ്ടുമറന്ന മുഖങ്ങളേക്കാള്‍ അവര്‍ എനിക്കു പകുത്തുനല്‍കിയ ചില നിമിഷങ്ങളാണ്‌ അവിടെ ജീവന്‍വയ്‌ക്കുന്നത്‌. എന്തായാലും ഞാന്‍ കുറേവര്‍ഷങ്ങള്‍ പിന്നിലേക്ക്‌ സഞ്ചരിക്കാന്‍ ആഗ്രഹിക്കുകയാണ്‌.
2002ന്റെ ആദ്യപകുതി പിന്നിടുമ്പോഴാണ്‌ ഞങ്ങള്‍ എന്‍.എസ്‌.എസ്‌ കോളജിന്റെ കടിഞ്ഞൂല്‍ കുട്ടികളായി രംഗപ്രവേശം ചെയ്യുന്നത്‌. ഞങ്ങള്‍ എന്നു പറയുമ്പോള്‍ അധികമൊന്നുമില്ല കേട്ടോ- മനുകൃഷ്‌ണന്‍, സുബീഷ്‌, സോണി, സുധീര്‍, രഞ്‌ജിത്‌, സുജിത്‌, രതീഷ്‌, സജു, അരുണ്‍, പ്രശാന്ത്‌്‌, ജേക്കബ്‌, ധനുഷ്‌, ദിവ്യ, സിനു ബി നായര്‍, ലക്ഷ്‌മി, രശ്‌മി, സരിത, ശാന്തി, ദിവ്യ ബാലകൃഷ്‌ണന്‍ ഇത്രയുംപേര്‍.
ബി.ബി.എ എന്ന കോഴ്‌സ്‌ പിടിക്കാത്തതോ കൊണ്ടോ കാലാവസ്ഥയിലുണ്ടായ വ്യതിയാനമോ ആവാം ജേക്കബും ധനുഷും ദിവ്യബാലകൃഷ്‌ണനും പിന്നീടു വേറെ വഴിതേടിപ്പോയി. ക്ലാസ്‌ റൂമില്‍ ജനബാഹുല്യം കുറവായിരുന്നതിനാല്‍ വളരെപ്പെട്ടെന്നു തന്നെ എല്ലാവര്‍ക്കും പരസ്‌പരം മനസുകളില്‍ ഇടംനേടാനും കഴിഞ്ഞു. കൗമാരത്തില്‍ നിന്നും യുവത്വത്തിലേക്കുള്ള വ്യതിയാനം- അതൊരു അനുഭവം തന്നെയാണ്‌. ഞങ്ങള്‍ക്കൊപ്പം മറ്റൊരു ബാച്ചുകൂടി ഉണ്ടായിരുന്നു-ബി എസ്‌.സി ഇലക്ട്രോണിക്‌സ്‌. അവരെ ഞാനിവിടെ മനപ്പൂര്‍വം വിസ്‌മരിക്കുവല്ല കേട്ടോ. അവരും ഞങ്ങളുടെ ഉറ്റമിത്രങ്ങള്‍ തന്നെ. അവരുടെ കഥ ഞാന്‍ പിന്നാലെ പറയാം.
കോന്നി എന്‍.എസ്‌.എസ്‌ കോളജ്‌ എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടേയും മനസില്‍ ഓടിയെത്തുന്നതു ചൈനാമുക്കിനു സമീപം വയലേലകളോടു ഓരംചേര്‍ന്നു ഈശ്വരചൈതന്യം നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ കെട്ടിടങ്ങളാണ്‌. എന്നാല്‍ എല്ലാവരും പറയുന്നതുപോലെ ഈ കോളജിനും ഒരു ഭൂതകാലമുണ്ടായിരുന്നു. പരാധീനതയുടേയും ദുരിതത്തിന്റേയും നാളുകള്‍ പേറിയുള്ള ഒരുവര്‍ഷം. അന്നു ഈ കാണുന്ന സൗന്ദര്യമോ സമ്പത്തോ പാവം എന്‍.എസ്‌.എസ്‌ കോളജിനു ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സ്‌നേഹത്തിനും സന്തോഷത്തിനും യാതൊരു കുറവുമില്ലായിരുന്നു കേട്ടോ. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ മാറി ചിറ്റൂര്‍മുക്കിലാണ്‌ എന്‍.എസ്‌.എസ്‌ കോളജ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. റോഡില്‍ നിന്നും നോക്കിയാല്‍ ഇന്നും കാണാന്‍ കഴിയും അലുമിനീയം ഷീറ്റു മേഞ്ഞ ഒരു ചെറിയ കെട്ടിടം. തുടക്കത്തില്‍ രണ്ടു ബാച്ചുകള്‍(ബി.ബി.എ, ബി എസ്‌.സി) മാത്രമുള്ളതിനാല്‍ ആ കൊച്ചുകെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗമായിരുന്നു. അധ്യാപകരുടെ സ്‌നേഹപൂര്‍വമുള്ള ഇടപെടീലും കൊച്ചുകൊച്ചു തമാശകളും കുസൃതികളും ചേര്‍ന്നപ്പോള്‍ കടന്നുപോയത്‌ സന്തോഷത്തിന്റെ ദിനങ്ങള്‍. കോഴഞ്ചേരിയില്‍ നിന്നുള്ള ദേവരാജന്‍ സാറായിരുന്നു കോളജിന്റെ പ്രിന്‍സിപ്പല്‍. അല്‍പം ദേഷ്യക്കാരനെങ്കിലും വിദ്യാര്‍ഥികളോടു അദ്ദേഹത്തിനു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഇക്കാരണത്താലാകാം ഞങ്ങളുടെ ചെറിയ ചെറിയ കുസൃതികളോടു അദ്ദേഹം കണ്ണടച്ചതും. അയ്യോ? ഞാന്‍ അധ്യാപകരെ പരിചയപ്പെടുത്തിയില്ല അല്ലേ. പരിചയപ്പെടുത്താനാണെങ്കില്‍ മൂന്നുവര്‍ഷത്തിനിടെ വന്നവരും പോയവരുമായി ഒരുപാടുണ്ട്‌ ട്ടോ. രാജി ടീച്ചര്‍, ജ്യോതി ടീച്ചര്‍(രണ്ടുപേര്‍), സൂസന്‍ ടീച്ചര്‍, രഘുസാര്‍, അനൂപ്‌ സാര്‍, രശ്‌മി ടീച്ചര്‍, ലത ടീച്ചര്‍, ദീപ ടീച്ചര്‍, അനീഷ്‌ സാര്‍...........(ബാക്കിയുള്
ളവരെ മറന്നതല്ല) ഇങ്ങനെയൊരു നീണ്ടനിര തന്നെ. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാകാം(തമാശ) ഒരുവര്‍ഷം പിന്നിട്ടുപോയതു വളരെ വേഗത്തിലാണ്‌. കോളജിലേക്ക്‌ പുതിയ ബാച്ചുകള്‍ വരുന്നതും കാത്തുള്ള ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്‌. പലതരത്തിലുള്ള ലക്ഷ്യങ്ങളും മനസില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ഞങ്ങളുടെ ചെറിയ പട പഴയതിലും ഉഷാറായി. എന്നാല്‍ പുതിയ ബാച്ച്‌ എത്തിയതോടെ ഞങ്ങള്‍ക്കു പ്രമോഷനായി. ഞങ്ങളോടുള്ള അധ്യാപകരുടെ വിശ്വാസ്യത കൊണ്ടാവാം ഞങ്ങളെ(ബി.ബി.എ, ബി.എസ്‌.സി) സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക്‌ (ചെറിയൊരു ഭാര്‍ഗവീനിലയം തന്നെ) അവര്‍ പറിച്ചുനട്ടു. ആദ്യം അംഗീകരിക്കാനായില്ലെങ്കിലും അതൊരു ഞങ്ങള്‍ക്കു വലിയൊരു നേട്ടം തന്നെയായി. എന്താണന്നല്ലേ- കോളജ്‌ ഓഫീസ്‌ പഴയ കെട്ടിടത്തിലായിരുന്നു. അധ്യാപകര്‍ പുതിയ വീട്ടിലേക്ക്‌ എത്തണമെങ്കില്‍ 300 മീറ്ററെങ്കിലും നടക്കണം. എന്തു തരികിട കാട്ടിയാലും ആരും അറിയില്ല. നിരവധി മുറികളുള്ള വീട്ടില്‍ രണ്ടു റൂമുകള്‍ മാത്രമാണ്‌ ക്ലാസിനായി ഉപയോഗിച്ചത്‌. ബാക്കി മുറികള്‍ ഞങ്ങളുടെ അധീനതയിലുമായി. പലപ്പോഴും അധ്യാപകരെ പറ്റിച്ചു ഈ മൂറികളില്‍ കയറിയിരുന്നത്‌ ഇപ്പോഴും ചിരിക്കു വകനല്‍കുന്നുണ്ട്‌. പുതിയ ബാച്ചിന്റെ വരവോടെ ഇടവേളകളില്‍ ഞങ്ങള്‍ക്കും തിരക്കേറി. മറ്റൊന്നുമല്ല അവരുടെ മുന്നില്‍ ചേട്ടന്‍മാരും ചേച്ചിമാരും ആകാനുള്ള അവസരമല്ലേ. അതു പരമാവധി മുതലെടുത്തു. ഞങ്ങളുടെ ഇടവേളകളെ ഏറ്റവുമധികം വെറുത്തിരുന്നത്‌ ബയോടെക്‌നോളജി വിദ്യാര്‍ഥികളാവും. മറ്റൊന്നുമല്ല കേട്ടോ അവിടെ പെണ്‍കുട്ടികളുടെ അതിപ്രസരം അല്‍പം കൂടുതലായിരുന്നു. ഞങ്ങളുടെ അന്നത്തെ പ്രധാന ഇര അന്നു ഞാന്‍ ശാലിനി ശ്രീദേവി സുകുമാരി സോമന്‍ എന്നൊക്കെ വിളിക്കുന്ന ശാലിനിയായിരുന്നു. മറ്റൊന്നുമല്ല കേട്ടോ വന്ന ടൈമില്‍ അവള്‍ക്കല്‍പ്പം ജാഡ കൂടിയിരുന്നോ എന്നതായിരുന്നു കാരണം. പാവം അവളിന്നെന്റെ ബെസ്‌റ്റ്‌ ഫ്രണ്ടാണ്‌ കേട്ടോ. ഇപ്പോള്‍ ഭര്‍ത്താവുമൊന്നിച്ച്‌ കുവൈറ്റില്‍ സുഖജീവിതം നയിക്കുന്നു.
അങ്ങനെ നാള്‍ക്കുനാള്‍ കോളജിനു വളര്‍ച്ചയുമുണ്ടായി. ഓരോദിനം കഴിയുന്തോറും ഞങ്ങളുടെ കലാലയ ജീവിതത്തിലെ സന്തോഷവുമേറി. ഇതിനിടെ ഓണാഘോഷം, ക്രിസ്‌മസ്‌ സെലിബ്രേഷന്‍, പുതിയ കോളജ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം, മൈസൂര്‍ ടൂര്‍, ഭാര്‍ഗവി നിലയത്തിലെ ജീവിതം......... മധുരമുള്ള ഒരുപാട്‌ ദിനങ്ങള്‍ പിന്നെയും ഞങ്ങളെ തേടിയെത്തി.
നഷ്ടപ്രണയങ്ങളുടെ കൂടാരമാണ്‌ ഓരോ കലാലയങ്ങളും. പറഞ്ഞിട്ടും നഷ്ടപ്പെട്ട പ്രണയവും പറയാനാവാതെ പോയ ഇഷ്ടങ്ങളും മറവിയുടെ കെട്ടുപൊട്ടിച്ച്‌ അപ്രതീക്ഷിതമായ ഓടിയണയാറുണ്ട്‌ എന്നിലേക്ക്‌. അനിവാര്യമായ വിടപറയലുകളിലും തള്ളിപ്പറയലുകളിലുമാണ്‌ മിക്കപ്പോഴും പ്രണയസ്വപന്‌ങ്ങള്‍ അവസാനിക്കുക. എന്നാല്‍ നാളുകള്‍ക്കു ശേഷം ഒരു തിരിഞ്ഞുനോട്ടമാവുമ്പോള്‍ അവിടെ പകയുടെയോ നഷ്ടബോധത്തിന്റെയോ അതിപ്രസരമുണ്ടാവില്ല. അനുഭവങ്ങളുടെ കരുത്തില്‍ അവര്‍ പാകപ്പെട്ടിട്ടുണ്ടാവും.
ഒരു പകല്‍ കൂടി ഓര്‍മകളുടെ ചെപ്പും പേറി പ്രിയ കലാലയത്തില്‍ ചെലവഴിക്കാന്‍ തുടിക്കുകയാണെന്റെ ഹൃദയം. കോന്നിയില്‍ ബസ്സിറങ്ങി ചൈനാമുക്ക്‌ പിന്നിട്ടു വയലിനു മധ്യത്തിലൂടെ ഒരു അലസ നടത്തത്തിനായി കൊതിക്കുകയാണെന്റെ ഹൃദയം.
ഇതുവരെ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നുംതന്നെ പറഞ്ഞില്ല. പറയാന്‍ തുടങ്ങിയാല്‍ എന്റെ വാക്കുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ആര്‍ക്കും കഴിയില്ല. മറ്റൊന്നുമല്ല ഞങ്ങള്‍ ഓരോരുത്തരും(ബോയ്‌സ്‌ & ഗേള്‍സ്‌) ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഗുണകണങ്ങള്‍ ഏറെയുള്ളവരായിരുന്നു. സോണിയും രഞ്‌ജിതും മനുവും സുബീഷും കൊതുകും(രശ്‌മി), അരുണും ഞാനും ഹോ......പേരുകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ചിരിവരുന്നു. ആ കഥകള്‍ ഞാന്‍ പിന്നീടൊരു സമയത്ത്‌ നിങ്ങളുമായി പങ്കുവയ്‌ക്കാം.
പഴയ ക്ലാസ്‌ റൂമിന്റെ ജനാലഴികളില്‍ തെരുപ്പിടിച്ച്‌ അല്‍പ്പനേരം, വരാന്തയുടെ മാറില്‍ മൃദുവായി ചവിട്ടി, നടന്നുനീങ്ങുന്നത്‌ പഴയ കൗമാരക്കാരന്റെ മാനസികാവസ്ഥയിലേക്കാണ്‌. എതിരേ വരുന്ന സുന്ദരിയെ കമന്റടിച്ച്‌ അയല്‍ക്ലാസിലെ സുഹൃത്തുക്കള്‍ക്ക്‌ ഹായ്‌ പറഞ്ഞ്‌ പതിവ്‌ റൗണ്ട്‌ കഴിഞ്ഞ്‌ സീറ്റിലേക്കു മടങ്ങിയിരുന്ന ആ മനോഹരമായ പഠനകാലം നിങ്ങളെ മാടിവിളിക്കാറുണ്ടോ എപ്പോഴെങ്കിലും. ഓര്‍മകള്‍ക്കു പോലും ജീവിതത്തില്‍ ഇടം കൊടുക്കാത്ത ഹതഭാഗ്യരാവാന്‍ ആരും കൊതിക്കാറില്ലെന്നാണ്‌ എന്റെ തോന്നല്‍. എന്നെങ്കിലും ഓര്‍മകളുടെ ഭാണ്ഡം അഴിച്ചുവയ്‌ക്കാനും മറന്നുപോയവ തിരികെ ലഭിക്കാനുമുള്ള ഒരവസരം ലഭിച്ചാല്‍ അതുപരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയുമോ.

3 comments:

  1. അരുണ്‍- നീ ഇന്നും ഞങ്ങളുടെ കൂടെയുണ്ട്‌. ഞങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നും മധുരമേകുന്ന ഓര്‍മകളായി നിലനില്‍ക്കുന്നു. രണ്ടുവര്‍ഷത്തെ ചുരുങ്ങിയ കാലയളവില്‍ നീ ഞങ്ങള്‍ക്കു സമ്മാനിച്ചത്‌ അളക്കാന്‍ കഴിയാത്ത ആത്മബന്ധം. അകാലത്തില്‍ പൊലിഞ്ഞുപോയ നിന്‍ ഓര്‍മകള്‍ എന്നും ഞങ്ങളുടെയുള്ളില്‍ കെടാതെ നിലനില്‍ക്കും സുഹൃത്തേ.

    ReplyDelete
  2. ജീവനുതുല്യം സ്നേഹിക്കുന്ന സുഹൃത്തുക്കളേ പിരിഞ്ഞു അകാലത്തില്‍ പൊലിഞ്ഞു പോയ ഞങ്ങളുടെ കൂട്ടുകാരന് വേണ്ടി ഞങ്ങള്‍ മനസുതുറക്കുന്നു ,,,,,

    ReplyDelete
  3. ഉടന്‍ പ്രതീക്ഷിക്കുക!!!!!!

    ആക്ഷന്‍ റൊമാന്‍സ്‌ കോമഡി ത്രില്ലര്‍

    എന്‍.എസ്‌.എസ്‌ കോളജ്‌ ജീവിതത്തില്‍ പിന്നിട്ട വഴികളിലേക്ക്‌ ഒരു മടക്കയാത്ര(രണ്ടാം ഭാഗം)

    കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- എച്ച്‌ സുധീര്‍(ബി.ബി.എ, 2002-2005)

    വിതരണം- മന്നം മെമ്മോറിയല്‍ എന്‍.എസ്‌.എസ്‌ കോളജ്‌ ഗ്രൂപ്പ്‌

    നിര്‍മാണം- അനോജ്‌ ആര്‍ നായര്‍

    ReplyDelete